കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവസമയത്ത് പുറത്തെടുക്കുന്നതിനിടെ കുഞ്ഞിന്റെ കൈയൊടിഞ്ഞെന്ന് പരാതി. മാതാപിതാക്കളെ കാണിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിന്റെ കൈയിൽ പ്ലാസ്റ്റര്‍ ഇട്ടെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ മേയ് 14നാണ് പ്രസവം നടന്നത്. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് പൊട്ടാനിടയാക്കിയതെന്നാണ് ആരോപണം. ഷോള്‍ഡര്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് അമ്മ പ്രതികരിച്ചു.
കുഞ്ഞിനെ എടുത്ത ഉടനെ പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് കൊണ്ടുപോയത്. അടുത്ത ദിവസം മാത്രമാണ് കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയില്‍ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടതെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതര്‍ക്കും പോലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.